കാട്ടാനയുടെ തുമ്പിക്കൈയില്‍ ശസ്ത്രക്രിയ നടത്തി
കാട്ടാനയുടെ തുമ്പിക്കൈയില്‍ ശസ്ത്രക്രിയ നടത്തി
Wednesday, July 29, 2015 12:17 AM IST
കോതമംഗലം: തുമ്പിക്കൈയുടെ അഗ്രഭാഗം അറ്റുതൂങ്ങിയ നിലയില്‍ കണ്െടത്തിയ കാട്ടാനയ്ക്ക് കോന്നി ആനഗവേഷണ കേന്ദ്രത്തിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി വിദഗ്ധര്‍ ശസ്ത്രക്രിയ നടത്തി. മാമലക്കണ്ടം ചാമപ്പാറയില്‍ കണ്ട ആനയെ ചികിത്സയ്ക്കായി സമീപിക്കാനായി ആദ്യം മയക്കു വെടിവച്ചു. സമീപത്തെ സിഎസ്ഐ പള്ളി പരിസരത്ത് നിലയുറപ്പിച്ച ആനയെ മയക്കാന്‍ ഒരുവട്ടംകൂടി വെടിവയ്ക്കേണ്ടിവന്നു.

മയങ്ങിവീണ കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് പരിശോധിച്ച വെറ്ററിനറി ഡോക്ടര്‍മ്മാരടങ്ങുന്ന വിദഗ്ധസംഘം തുന്നിചേര്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ അറ്റുതൂങ്ങിയ ഭാഗം മുറിച്ചുനീക്കി മരുന്നു വച്ചുകെട്ടി. മറ്റു പരിക്കൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

തുടര്‍ന്ന് മയക്കം മാറാനുള്ള മരുന്നു കുത്തിവച്ചു. പതിനഞ്ചു മിനിറ്റിനുശേഷം മയക്കംമാറി എഴുന്നേറ്റ ആന പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. രണ്ടാഴ്ച മുമ്പാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ തുമ്പിക്കൈയുടെ അഗ്രഭാഗം അറ്റുതൂങ്ങിയ നിലയില്‍ കണ്ടത്.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചികിത്സ നല്‍കാനായി വിദഗ്ധര്‍ സ്ഥലത്തെത്തിയെങ്കിലും ആന വനത്തിലേക്കു കയറിപ്പോയതിനാല്‍ ശ്രമം വിഫലമായി. കഴിഞ്ഞ ദിവസം വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയ ആന കൃഷിയും മറ്റും നശിപ്പിച്ചു.


ഇതേത്തുടര്‍ന്നാണ് ആനയ്ക്കു ചികിത്സ നല്‍കാന്‍ വനപാലകര്‍ തീരുമാനിച്ചത്. തിങ്കളാഴ്ച രാത്രി വനപാലകരും നാട്ടുകാരും സംയുക്തമായി ഏറുമാടത്തിലും മറ്റുമായി പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രാത്രി എട്ടോടെ ആന വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയതോടെ വിദഗ്ധ സംഘത്തെ വിവരം അറിയിച്ചു. നേരം പുലരും വരെ കാത്തിരുന്ന് ഇന്നലെ രാവിലെ ആറോടെയാണ് മയക്കുവെടിവച്ച് ചികിത്സ നല്‍കിയത്.

തുമ്പിക്കൈയുടെ അറ്റുപോകാറായ അഗ്രഭാഗം മുറിച്ചുനീക്കിയതുമൂലം ഭക്ഷണവും വെള്ളവും കഴിക്കാന്‍ ആദ്യം പ്രയാസം ഉണ്ടാകുമെങ്കിലും പിന്നീട് അതു മാറിവരുമെന്നാണു ചികിത്സാ സംഘത്തിന്റെ വിലയിരുത്തല്‍.

മുറിവ് ഉണങ്ങി യഥേഷ്ടം തീറ്റ തേടുന്നതു വരെ ആനയെ നിരീക്ഷിച്ചു വേണ്ട ശുശ്രൂഷ നല്‍കുമെന്നു വനപാലകര്‍ അറിയിച്ചു. അപകടസാധ്യതയും ആന കാട്ടിലേക്ക് കയറിപ്പോകാനുള്ള സാഹചര്യവും ഒഴിവാക്കുന്നതിനായി ഇന്നലെ അഞ്ചുകുടി സ്കൂളിനു സമീപം നാട്ടുകാരെയും മറ്റും വനപാലകര്‍ തടഞ്ഞിരുന്നു.

എസിഎഫ് മുഹമ്മദ് അഫ്സലിന്റെ നേതൃത്വത്തില്‍ നൂറിലെറെ വനപാലകരെയാണ് സ്ഥലത്ത് കാവലിനായി നിയോഗിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.