പോലീസുകാരനെ ആസിഡൊഴിച്ച ശേഷം കുത്തിക്കൊന്ന പ്രതിക്കു ജീവപര്യന്തം
പോലീസുകാരനെ ആസിഡൊഴിച്ച ശേഷം കുത്തിക്കൊന്ന പ്രതിക്കു ജീവപര്യന്തം
Saturday, May 23, 2015 1:32 AM IST
ഇടുക്കി: പോലീസുകാരനെ മുഖത്ത് ആസിഡ് ഒഴിച്ചു ശേഷം കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതിക്കു ജീവപര്യന്തം തടവും 50,000 രൂപ പിഴയും. ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കഞ്ഞിക്കുഴി പ്രഭസിറ്റി മാളിയേക്കല്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ തങ്കമണി മണിയമ്പ്രയില്‍ തോമസ് (39)എന്നയാളെയാണു തൊടുപുഴ നാലാം അഡീഷണല്‍ കോടതി ജഡ്ജി ഡി. സുരേഷ്കുമാര്‍ ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതിയും തോമസിന്റെ ഭാര്യയുമായ നൈസിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.

2011 മേയ് 21നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ചെറുതോണി ടൌണിലെ പെട്രോള്‍ പമ്പിനു സമീപംനിന്ന മനോജിനെ അച്ഛന്‍ ജോസഫിന്റെ മുന്നില്‍ വച്ചാണു കുത്തിക്കൊലപ്പെടുത്തിയത്. കൈയില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ചു ഭീകരമായി പൊള്ളലേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകം. ആസിഡ് വീണു മനോജിന്റെ അച്ഛന്‍ ജോസഫിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജിനെ പോലീസ് ജീപ്പില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട മനോജും ഒന്നാംപ്രതി തോമസിന്റെ ഭാര്യ നൈസിയുമായി അടുപ്പമുണ്ടായിരുന്നു. ഇതു തോമസ് അറിഞ്ഞതോടെ മനോജിനെതിരേ ഇടുക്കി വനിതാ സെല്ലില്‍ നൈസി പരാതി നല്‍കി.


ഈ പരാതി പ്രകാരം മനോജിനെ കൊലപാതക ദിവസം ഇടുക്കി വനിതാ സെല്ലിലേക്കു വിളിപ്പിച്ചു. തോമസും നൈസിയും വനിതാ സെല്ലില്‍ എത്തിയിരുന്നു. പരാതി പുറത്തുവച്ചു തീര്‍ത്തോളാം എന്നു പറഞ്ഞു നൈസിയും തോമസും വനിത സെല്ലില്‍നിന്നു പുറത്തേക്കിറങ്ങി. പിന്നീടു മനോജിനെ വിളിച്ചു 35,000 രൂപ തന്നാല്‍ പരാതി തീര്‍ക്കാമെന്നറിയിച്ചു. ഇതുപ്രകാരം തൊട്ടടുത്തുള്ള വക്കീല്‍ ഓഫീസില്‍വച്ച് എഗ്രിമെന്റ് തയാറാക്കി പണം കൈമാറുകയും ചെയ്തു. തുടര്‍ന്നാണു മനോജിനെ കുത്തി വീഴ്ത്തിയത്. തോമസും ഭാര്യ നൈസിയും മനോജിനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണു പോലീസിന്റെ കണ്െടത്തല്‍. തമിഴ്നാട്ടില്‍നിന്നു തോമസ് ആസിഡ് വാങ്ങിയ വിവരം നൈസിയോടു ഫോണിലൂടെ പറയുന്നതു കേട്ടതായി സാക്ഷിമൊഴിയുമുണ്ടായിരുന്നു. 41 പേരാണ് ഈ കേസിന്റെ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബെര്‍ഗ് ജോര്‍ജ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.