ബിജു രമേശിന്റെ രഹസ്യമൊഴി: നിയമോപദേശം തിങ്കളാഴ്ചയോടെ
Saturday, April 25, 2015 12:18 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാറുടമ ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനുമെതിരേ സ്വീകരിക്കേണ്ട നടപടികളില്‍ തിങ്കളാഴ്ചയോടെ നിയമോപദേശം ലഭിക്കും. നിയമോപദേശം ലഭിച്ചശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്നു വിജിലന്‍സ് ഉന്നതര്‍ അറിയിച്ചു.

വിജിലന്‍സ് നിയമോപദേഷ്ടാവ് ജി. ശശീന്ദ്രന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണു ഡയറക്ടറെ അറിയിച്ചിട്ടുള്ളത്. എജിയുടെ നിയമോപദേശവും രണ്ടു ദിവസത്തിനുശേഷം മാത്രമേ ലഭിക്കുകയുള്ളൂ. ബിജുവിന്റെ ആരോപണത്തില്‍ മന്ത്രിമാരായ കെ. ബാബുവിനും വി.എസ്. ശിവകുമാറിനും എതിരേ ക്വിക്ക് വെരിഫിക്കേഷന്‍ വേണോ, എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം വേണോ അതോ നിലവിലുള്ള ബാര്‍ കോഴ കേസില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കണോ എന്നീ കാര്യങ്ങളില്‍ അതിനുശേഷമേ തീരുമാനം എടുക്കുകയുള്ളൂ. ഇന്നലെ വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ ശശീന്ദ്രന്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളുമായി കേസ് സംബന്ധിച്ചു വിശദമായി ചര്‍ച്ച നടത്തിയിരുന്നു.

ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയാക്കാന്‍ എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശ മറികടന്ന് 23 ലക്ഷം രൂപയാക്കി കുറയ്ക്കാന്‍ മന്ത്രി കെ. ബാബു 10 കോടി രൂപ കോഴ വാങ്ങിയെന്ന ബിജുവിന്റെ രഹസ്യമൊഴിയിലെ ആരോപണത്തില്‍ ഏത് അന്വേഷണം നടത്തണമെന്നാണു വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിട്ടുള്ളത്.


ആ അന്വേഷണത്തില്‍ ബാബുവിനെതിരെ തെളിവു ലഭിച്ചാല്‍ അദ്ദേഹത്തെയും പ്രതിയാക്കി കേസ് എടുക്കാമെന്നും ഉന്നതതലത്തില്‍ ധാരണയുണ്ട്. ഇതു തന്നെയാണു ജി. ശശീന്ദ്രന്റെയും നിലപാട്. ഇക്കാര്യം അദ്ദേഹം രേഖാമൂലം കൈമാറും.

ഇന്നലെയാണു മൊഴിപ്പകര്‍പ്പും ഇതുവരെയുള്ള അന്വേഷണ പുരോഗതിയും ശശീന്ദ്രനു ലഭിച്ചത്. അതേസമയം നേരത്തേ കെ.എം. മാണിക്കെതിരായ ആരോപണം വന്നപ്പോള്‍ കേസ് എടുക്കേണ്ടതില്ലെന്നാണ് ഇദ്ദേഹം ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് ആ നിയമോപദേശം തള്ളിക്കളഞ്ഞാ ണ് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബിജുവിന്റെ ആരോപണത്തില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തത്.

അതേസമയം, ധനമന്ത്രി കെ. എം. മാണിയുടെ പാലായിലെയും തിരുവനന്തപുരത്തെയും വീടുകള്‍ സന്ദര്‍ശിച്ചു പണം കൈമാറിയെന്നു ബിജു രമേശ് ആരോപിച്ച പത്തു ബാറുടമകളുടെ മൊഴി വിജിലന്‍സ് സംഘം ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തും. നേരത്തെ ഇവരുടെ മൊഴി എടുത്തെങ്കിലും ചില വിഷയങ്ങളില്‍ ഇനിയും വ്യക്തത വരേണ്ട സാഹചര്യത്തിലാണു വീണ്ടും മൊഴിയെടുക്കുന്നത്. ഇതിനുശേഷം മന്ത്രി കെ.എം. മാണിയുടെ മൊഴി രേഖപ്പെടുത്താനാണു വിജിലന്‍സ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.