മുന്‍ സംസ്ഥാന ഫുട്ബോള്‍ താരം അജോ മാര്‍ട്ടിനു യാത്രാമൊഴി
മുന്‍ സംസ്ഥാന ഫുട്ബോള്‍ താരം അജോ മാര്‍ട്ടിനു യാത്രാമൊഴി
Saturday, April 25, 2015 12:35 AM IST
കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ സംസ്ഥാന ഫുട്ബോള്‍ താരവും മൂന്നാര്‍ ടാറ്റാ ടീ ഉദ്യോഗസ്ഥനുമായ അജോ മാര്‍ട്ടിന് (45)കായിക കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സംസ്കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍ നടത്തി. മജ്ജയില്‍ അര്‍ബുദം ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കലൂര്‍ പുതിയറോഡ് നടുവിലവീട്ടില്‍ വക്കോ മാര്‍ട്ടിന്റെ മകനാണ്.

സംസ്ഥാന സീനിയര്‍ ടീമിലും മഹാത്മാഗാന്ധി സര്‍വകലാശാലാ ടീമിലും അംഗമായിരുന്ന അജോ മാര്‍ട്ടിന്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ടീമിലൂടെയാണു കാല്‍പന്തു കളിയിലേക്കു കടന്നുവന്നത്. 1990ല്‍ പാലക്കാടു നടന്ന സന്തോഷ് ട്രോ ഫി കേരള ടീമിന്റെ ക്യാമ്പിലെത്തിയ അജോയ്ക്കു പക്ഷെ, അന്തിമ ടീമില്‍ ഇടംപിടിക്കാനാവാതെ റിസര്‍വില്‍ പെടാനായിരുന്നു വിധി.


മൂന്നാര്‍ ടാറ്റാ ടീയില്‍ ഫീല്‍ഡ് ഓഫീസറായ അജോ ദീര്‍ഘകാലം ടാറ്റാ ടീ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഏതാനും വര്‍ഷം മുമ്പുവരെ വടക്കന്‍ കേരളത്തിലെ സെവന്‍സ് ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെയുള്ള മല്‍സരവേദികളിലും അജോയുടെ സാന്നിധ്യമുണ്ടായിരുന്നു. വിവിധ ക്ളബുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ടു മാസം മുമ്പാണു കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ഭാര്യ: കലൂര്‍ മരയ്ക്കാംവീട്ടില്‍ പ്രിയ. മക്കള്‍: ഫ്ളവിയ, ആല്‍ഫിയ. (ഇരുവരും വിദ്യാര്‍ഥികള്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.