മടക്കിയെടുക്കാവുന്ന ആട്ടിന്‍കൂടുമായി പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രം
മടക്കിയെടുക്കാവുന്ന ആട്ടിന്‍കൂടുമായി പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രം
Wednesday, April 1, 2015 12:26 AM IST
കെ.പി. രാജീവന്‍

തളിപ്പറമ്പ്: അഴിച്ചു മടക്കിയെടുക്കാവുന്ന ആട്ടിന്‍ കൂടുമായി പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രം വീണ്ടും കര്‍ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. ചുരുങ്ങിയ സമയംകൊണ്ട് ഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ചു തയാറാക്കാവുന്ന ചെറിയ ആട്ടിന്‍കൂട് കഴിഞ്ഞദിവസം സമാപിച്ച ജീവനം-2015 കാര്‍ഷിക സാങ്കേതിക വിദ്യ വാരാഘോഷത്തില്‍ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്നു. നാലടി നീളവും രണ്ടടി വീതിയുമുള്ള കൂട് ചെറുഭാഗങ്ങളായി മടക്കിയെടുക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇത്തരത്തില്‍ മടക്കിവയ്ക്കാവുന്ന നാലുവശങ്ങളും മേല്‍ക്കൂരയും തറയായി ഉപയോഗിക്കുന്ന പ്ളാസ്റിക് പ്ളാറ്റ്ഫോമും ഒക്കെക്കൂടി ഒരു ചെറിയ കാറിന്റെ പുറകില്‍ ഒതുക്കിവയ്ക്കാം. ഗാല്‍വനൈസ്ഡ് ഇരുമ്പ് പട്ടകളും ആങ്കിളുകളും വെല്‍ഡ് മെഷുകളും കൊണ്ടാണ് നിര്‍മിതി. മടക്കിവയ്ക്കാവുന്ന മേല്‍ക്കൂര നിര്‍മിച്ചതു ഗാല്‍വനൈസ്ഡ് ഇരുമ്പ്കൊണ്ടുള്ള ഷീറ്റ് ഉപയോഗിച്ചാണ്. ചതുരശ്ര അടിയില്‍ 150 കിലോ വരെ ഭാരം താങ്ങുന്ന സ്പെയിനില്‍ നിന്നും ഇറക്കുമതി ചെയ്ത പ്ളാസ്റിക് കൊണ്ടാണു തറയുടെ നിര്‍മാണം.


24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്താന്‍ ഓട്ടോമാറ്റിക് ഡ്രിങ്കര്‍ സംവിധാനവുമുണ്ട്. ആടുകള്‍ പരസ്പരം വഴക്കുകൂടാതെ ഭക്ഷണം കഴിക്കാവുന്ന രീതിയിലാണു തീറ്റപ്പാത്രം സജ്ജീകരിച്ചത്. 4-5 വരെ ആടുകള്‍ക്കു രാത്രി ഒരു സുരക്ഷിത താവളം എന്നതാണ് ഇത്തരമൊരു കൂടുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൂട് രൂപകല്പന ചെയ്ത കൃഷിവിജ്ഞാന കേന്ദ്രം അസി. പ്രഫസര്‍ ഡോ. ടി. ഗിഗിന്‍ പറഞ്ഞു. വിശദവിവരങ്ങള്‍ക്കുള്ള ഫോണ്‍: 0460 2226087.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.