ബാര്‍ കോഴ: ബാറുടമകള്‍ ഇന്നു മുതല്‍ വിജിലന്‍സിനു മൊഴി നല്‍കാനെത്തും
ബാര്‍ കോഴ: ബാറുടമകള്‍ ഇന്നു മുതല്‍ വിജിലന്‍സിനു മൊഴി നല്‍കാനെത്തും
Wednesday, January 28, 2015 12:40 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു നോട്ടീസ് ലഭിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ള പത്തു ബാറുടമകള്‍ ഇന്നു മുതല്‍ മൊഴി നല്‍കാനെത്താമെന്നു വിജിലന്‍സ് പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചതായി സൂചന. സൌകര്യാര്‍ഥം ഒന്നോ രണ്േടാ പേര്‍ വീതം ഓരോ ദിവസവും അന്വേഷണ സംഘത്തിനു മുമ്പാകെ എത്തി ബാര്‍ കോഴയുമായി ബന്ധപ്പെട്ട മൊഴി നല്‍കുമെന്നു ബാറുടമകളും അറിയിച്ചു.

ബാറുടമ ബിജു രമേശ് വിജിലന്‍സിനും കോടതിക്കും നല്‍കിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കാകും ബാറുടമകള്‍ മറുപടി നല്‍കേണ്ടി വരിക. ധനമന്ത്രി കെ.എം. മാണിക്കു കോഴ കൊടുത്തുവെന്ന് ആരോപിക്കുന്ന ബാറുടമകളുടെ പരാമര്‍ശങ്ങള്‍ അടങ്ങിയ ശബ്ദരേഖയാണു ബിജു രമേശ് കൈമാറിയത്. അഴിമതി നിരോധന നിയമപ്രകാരം കോഴ നല്‍കുന്നതും കുറ്റകരമായതിനാല്‍ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയശേഷമാണു ബാറുടമകള്‍ മൊഴി നല്‍കാന്‍ എത്തുന്നത്.


ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെയുള്ള പത്തു പേര്‍ക്കാണു വിജിലന്‍സ് നോട്ടീസ് നല്‍കിയത്. കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തിയെങ്കിലും പണം നല്‍കിയിരുന്നില്ലെന്നു നേരത്തേ വിജിലന്‍സിനു മൊഴി നല്‍കിയ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഡി. ധനേഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം അനിമോന്‍ എന്നിവര്‍ക്കും മൊഴി നല്‍കാന്‍ എത്തണമെന്നു നിര്‍ദേശിച്ചു നോട്ടീസ് നല്‍കിയിട്ടുണ്ട്.

മൊഴി രേഖപ്പെടുത്തുമ്പോള്‍ വീഡിയോ- ഓഡിയോ റിക്കാര്‍ഡിംഗ് നടത്തണമെന്ന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റിക്കാര്‍ഡിംഗ് നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ബാറുടമകളുടെ ശബ്ദപരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ്. കേസില്‍ ബാറുടമകളുടെ മൊഴി നിര്‍ണായകമാകുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.