കതിരൂര്‍ മനോജ് വധം: ഫയലുകള്‍ തലശേരി കോടതിയിലേക്കു മടക്കി അയയ്ക്കാന്‍ നിര്‍ദേശം
Friday, December 19, 2014 1:17 AM IST
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിന്റെ ഫയലുകള്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്നു തലശേരി സെഷന്‍സ് കോടതിയിലേക്ക് മടക്കി അയക്കാന്‍ ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റീസ് ബാബു മാത്യു പി. ജോസഫുമടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസിന്റെ ഫയലുകള്‍ ഒരാഴ്ചയ്ക്കകം സെഷന്‍സ് കോടതിക്കു കൈമാറണം. പ്രതികളുടെ റിമാന്‍ഡ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതും സെഷന്‍സ് കോടതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ കേസ് തലശേരി സെഷന്‍സ് കോടതിയാണു പരിഗണിച്ചിരുന്നത്. കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ ഫയലുകള്‍ എറണാകുളം സിജെഎമ്മിലേക്കു മാറ്റി. ഐപിസി പ്രകാരമുള്ള വകുപ്പുകള്‍ക്കു പുറമേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവും കേസെടുത്ത സാഹചര്യത്തില്‍ കേസ് സിബിഐയുടെ പ്രത്യേക കോടതിയല്ല, സെഷന്‍സ് കോടതിയാണു പരിഗണിക്കേണ്ടതെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.


അതേസമയം കേസിലെ മൂന്നാം പ്രതി സി. പ്രകാശ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലശേരി സെഷന്‍സ് കോടതി നേരത്തെ പ്രകാശിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇനിയും പ്രതികളെ കിട്ടാനുള്ള സാഹചര്യത്തില്‍ പ്രതിക്കു ജാമ്യം നല്‍കരുതെന്നും സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അപ്പീല്‍ തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.