വധശ്രമം: പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവ്
Friday, November 21, 2014 12:07 AM IST
മൂവാറ്റുപുഴ: വളര്‍ത്തു നായ്ക്കളെ കൊന്നുവെന്നാരോപിച്ച് അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലെ പ്രതി കിഴക്കമ്പലം വിലങ്ങ് തൊഴുത്തുങ്കല്‍ സതീശന് (52) മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.വി. ഫ്രാന്‍സിസ് ഏഴു വര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. 2013 ജനുവരി മൂന്നിനു പുല്ലന്‍കാവുങ്കല്‍ കുമാരനെ വാക്കത്തികൊണ്ടു തലയ്ക്കു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.

പ്രതിയും കുമാരനും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ, പ്രതിയുടെ രണ്ടു വളര്‍ത്തുനായ്ക്കള്‍ ചത്തു. കുമാരനാണു നായ്ക്കളെ കൊന്നതെന്ന് ആരോപിച്ച് ആക്രമിച്ചതിന് ഐപിസി 307, 326 വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. കൊലപാതകശ്രമത്തിന് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും മാരകമായി പരിക്കേല്‍പ്പിച്ചതിനു രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ തടവ് അനുഭവിക്കണം. പിഴസംഖ്യ ഈടാക്കാനായാല്‍ പരിക്കുപറ്റിയ കുമാരനു നഷ്ടപരിഹാരം നല്‍കാനും ഉത്തരവായിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസ് വര്‍ഗീസ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.