ടി.പി വധ ഗൂഢാലോചന: തൃശൂര്‍ ജയിലില്‍ കഴിയുന്നവരെയും ചോദ്യംചെയ്യും
Monday, October 20, 2014 12:01 AM IST
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നത ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘം വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു തൃശൂര്‍ ജയിലില്‍ കഴിയുന്ന ചിലരെയും അടുത്ത ദിവസം ചോദ്യംചെയ്യും. കഴിഞ്ഞ ശനിയാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ട്രാഫിക് എസ്പി വി.കെ.അക്ബറുടെ നേതൃത്വത്തിലുള്ള സംഘം ടിപി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പി.കെ. കുഞ്ഞനന്തനെ ചോദ്യംചെയ്തിരുന്നു.

എടച്ചേരി പോലീസ് രജിസ്റര്‍ ചെയ്ത വധഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണു സംഘമെത്തിയത്. രാവിലെ 11.30ന് എത്തിയ അന്വേഷണസംഘം രണ്ടു മണിക്കൂറിലേറെ കുഞ്ഞനന്തനെ ചോദ്യംചെയ്ത് മൊഴി ശേഖരിച്ചു. ഫോണ്‍ കോള്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുവാദത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.

ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ പലരേയും വിളിക്കാറുണ്ടായിരുന്നു. അത്തരത്തില്‍ വിളിച്ചതല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണത്രെ കുഞ്ഞനന്തന്‍ മൊഴി നല്കിയത്. വിളിച്ചവരുടെ പേരും മറ്റു തെളിവുകളും ശേഖരിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും കുഞ്ഞനന്തനെ ചോദ്യം ചെയ്യും. തൃശൂരിനു പുറമേ മറ്റു ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്ന ചിലരുടെ മൊഴിയും പോലീസ് ശേഖരിക്കും.


പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്‍ ടി.പി. വധക്കേസില്‍ 13ാം പ്രതിയാണ്. വധഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ജീവപര്യന്തം ശിക്ഷിക്കപ്പട്ടത്. കുഞ്ഞനന്തന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തൃശൂര്‍ ജയില്‍ കഴിയുന്നവരെ ചോദ്യം ചെയ്യുക. ഇന്നു തിരുവനന്തപുരത്തു ചേരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ട് ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. എന്നാല്‍ വധ ഗൂഢാലോചനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കെ.സി. രാമചന്ദ്രനെ അന്വേഷണസംഘം കണ്ടിരുന്നില്ല. സംഘത്തില്‍ രണ്ട് ഡിവൈഎസ്പിമാരടക്കം മൊത്തം നാലു പേരാണ് ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.