കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി
കേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കും: മന്ത്രി
Monday, October 20, 2014 12:03 AM IST
കൊച്ചി: കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്നു മന്ത്രി കെ.പി. മോഹനന്‍. ആദ്യ ഘട്ടത്തില്‍ ഓരോ പഞ്ചായത്തിലും സമ്പൂര്‍ണ ജൈവകൃഷി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്തിന് അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ് ഹൌസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ തനത് കാര്‍ഷിക ഉല്‍പന്നങ്ങളെ ബ്രാന്‍ഡ് ചെയ്യും. കുട്ടനാട്, കൈപ്പാട്ട് അരി എന്നിവ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പൊക്കാളി അരി ബ്രാന്‍ഡ് ചെയ്യാനുളള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഒരിഞ്ചു സ്ഥലം പോലും കൃഷിയില്ലാതെ തരിശു കിടക്കരുത്. കേരളത്തെ തരിശുരഹിത സംസ്ഥാനമായി മാറ്റാനുള്ള നടപടി നടന്നുവരികയാണ്. പോളി ഹൌസുകള്‍ തുടങ്ങാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണം. ഇതിനു സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്െടന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിന്റെ കാര്‍ഷികരംഗം ഇപ്പോള്‍ വളര്‍ച്ചയിലാണ്. നേരത്തെ മൈനസ് ഏഴായിരുന്നത് ഇപ്പോള്‍ പ്ളസ് 5.26 ആയി ഉയര്‍ന്നു വെന്നും മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. കേരഫെഡിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കണ്ടാല്‍ പരിശോധിക്കും. കര്‍ഷക കോണ്‍ഗ്രസുമായി തര്‍ക്കങ്ങളില്ലെന്നു അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്തുമായി വന്ന കര്‍ഷക കോണ്‍ഗ്രസ് പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന വിമര്‍ശനം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.