ചികിത്സയ്ക്കു നാട്ടുകാര്‍ പിരിച്ച പണം ട്രെയിനില്‍ മോഷ്്ടിച്ചു; പ്രതി പിടിയില്‍
ചികിത്സയ്ക്കു നാട്ടുകാര്‍ പിരിച്ച പണം ട്രെയിനില്‍ മോഷ്്ടിച്ചു; പ്രതി പിടിയില്‍
Sunday, September 21, 2014 12:22 AM IST
കോട്ടയം: കാന്‍സര്‍ രോഗിയുടെ ചികിത്സയ്ക്കു നാട്ടുകാര്‍ പിരിച്ചു നല്‍കിയ പണം അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ മോഷ്്ടിച്ച യുവാവിനെ റെയില്‍വേ പോലീസ് പിടികൂടി. ചെന്നൈ സ്വദേശി ജയാനന്ദാ (സഞ്ജു-39) ണു പിടിയിലായത്. പാലക്കാട് സ്വദേശി മുസ്തഫയ്ക്കു കാന്‍സര്‍ ചികിത്സയ്ക്കു നാട്ടുകാര്‍ നല്‍കിയ പണം അടങ്ങിയ ബാഗാണു മോഷ്്ടിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന കാര്‍ഡ് ഉപയോഗിച്ചു എടിഎമ്മില്‍നിന്നു പണം അപഹരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് അമൃത എക്സ്പ്രസ് ചിങ്ങവനത്ത് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പിറവം മുതല്‍ റെയില്‍വേ ഇന്റലിജന്‍സ് പോലീസ് ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. ഇതു മനസിലാക്കിയ പ്രതി ചിങ്ങവനം സ്റേഷനിലെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ചു റെയില്‍വേ പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ മൂന്നാം തീയതി അമൃത എക്സ്പ്രസില്‍ പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്കു ചികിത്സക്കായി പോകുകയായിരുന്നു മുസ്തഫ. ട്രെയിന്‍ മാവേലിക്കരയിലെത്തിയപ്പോഴാണു മുസ്തഫ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നു റെയില്‍വേ പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണം നടത്തിവരികയായിരുന്നു.


ചോദ്യം ചെയ്യലില്‍ മാവേലിക്കരയില്‍ നിന്നുമാണു ബാഗ് മോഷ്ടിച്ചതെന്നും ഇതിനുശേഷം ആലപ്പുഴയില്‍ എത്തി എടിഎമ്മില്‍നിന്നും രണ്ടു തവണയായി 19,000 രൂപയും ബാഗിലുണ്ടായിരുന്ന 9000 രൂപയും മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുശേഷം ആലപ്പുഴയില്‍നിന്നും ഓട്ടോറിക്ഷയില്‍ എറണാകുളത്തിനുപോയി. ഒരു വര്‍ഷം മുമ്പും സമാനമായ കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. ഇതാണു ജയനന്ദിനെ പിന്‍തുടരാന്‍ റെയില്‍വേ പോലീസിനെ പ്രേരിപ്പിച്ചത്.

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുപോയെന്നാണു ഇയാള്‍ പോലീസിനോടു പറഞ്ഞത്. സൈബര്‍ സെല്‍ വഴി അന്വേഷണം നടത്തിവരികയാണ്. മറ്റു രേഖകളെല്ലാം ഇയാളില്‍നിന്നും കണ്െടത്തിയെന്നു പോലീസ് പറഞ്ഞു. കാന്‍സര്‍ രോഗിയായ മുസ്തഫയ്ക്കു നാട്ടുകാര്‍ പിരിച്ചു നല്കിയ പണമാണു ഇയാള്‍ മോഷ്ടിച്ചത്.

ഡിവൈഎസ്പി ജെ. പ്രസാദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. എസ്ഐ കൃഷ്ണ മൂര്‍ത്തി, റെയില്‍വേ ഇന്റിലിജന്‍സ് പോലീസ് എഎസ്ഐ ശ്രീകുമാര്‍, സിപിഒമാരായ ഷാജഹാന്‍, ജാക്സണ്‍, റിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയനന്ദിനെ അറസ്റു ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.