റബര്‍ വിലയിടിവിനെതിരേ കേരള കോണ്‍ഗ്രസ് - എം മാര്‍ച്ച് നാളെ
റബര്‍ വിലയിടിവിനെതിരേ കേരള കോണ്‍ഗ്രസ് - എം മാര്‍ച്ച് നാളെ
Sunday, September 21, 2014 12:21 AM IST
കോട്ടയം: റബറിന്റെ വില തകര്‍ച്ച തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് -എം നാളെ കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്കു കര്‍ഷക മാര്‍ച്ച് നടത്തും. രാവിലെ 10നു കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ ആരംഭിക്കുന്ന മാര്‍ച്ച് ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സ്റിയറിംഗ് കമ്മിറ്റിയംഗങ്ങള്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു.

റബര്‍ ഇറക്കുമതി ഉടന്‍ നിര്‍ത്തിവയ്ക്കുക, കയറ്റുമതിക്കു സബ്സിഡി അനുവദിക്കുക, ഇറക്കുമതി തിരുവ പരമാവധി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നരേന്ദ്രമോദി മന്ത്രിസഭ അധികാരമേറ്റയുടന്‍ മന്ത്രി കെ.എം. മാണിയും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപിമാരും ചേര്‍ന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു. പുതിയ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലും റബര്‍ ഇറക്കുമതി നിര്‍ബാധം തുടരുകയാണ്. അന്താരാഷ്ട്രവില താഴ്ന്നു നില്‍കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടുകൂടി നടന്നുവരുന്ന റബര്‍ സംഭരണം വിലനിലവാരം ഉയര്‍ത്തുന്നതിനു പ്രതീക്ഷയ്ക്കൊത്തു സഹായകരമായിട്ടില്ല. പുതിയ റബര്‍നയം രൂപപ്പെട്ടു വരുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരെപോലെ നിസംഗത പുലര്‍ത്തിയാല്‍ റബര്‍ മേഖലയിലെ 11 ലക്ഷത്തിലധികം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ തകര്‍ന്നടിയും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇതുവഴിവയ്ക്കും. റബര്‍ പ്രതിസിന്ധി സംബന്ധിച്ചു കേന്ദ്രത്തിലേക്കു സര്‍വകക്ഷി നിവേദകസംഘത്തെ അയയ്ക്കുമെന്ന യുഡിഎഫ് പ്രഖ്യാപനം ഉടനടി നടപ്പിലാക്കണമെന്നും ജോയി ഏബ്രഹാം എംപി പറഞ്ഞു. പത്രസമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി എം.ജെ. ജേക്കബ്, വിജി എം. തോമസ്, സണ്ണി തെക്കേടം എന്നിവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.