കൊച്ചി: വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്നും അതിര് ലംഘിച്ച ദുഷ്പ്രചാരണമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണ്. മാധ്യമങ്ങളുടെ രീതി പരിശോധിക്കേണ്ട ഘട്ടമാണിത്. ഓണ ദിവസങ്ങളിലാണ് വാര്‍ത്ത വന്നത്. ഈ വ്യാജ വാര്‍ത്ത വായനക്കാരിലും സംശയമുണ്ടാക്കിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. മുഖ്യധാരാ പത്രങ്ങളും ഒട്ടും മോശമാക്കിയില്ല. വായനക്കാരിൽ സംശയത്തിന്റെ പുകപടലം നിലനിർത്താനാണ് ശ്രമിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത്തരത്തിലുള്ള വാർത്തകൾ ലോകമാകെ സഞ്ചരിക്കുകയാണ്.
വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യാജവാർത്തകളുടെ വലിയ പ്രശ്നം നുണകളല്ല. അതിന് പിന്നിലെ അജണ്ടയാണ്. നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരായുള്ളതാണത്. മലയാളികൾ കൂട്ടായ പ്രവർത്തനം കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന പണിയാണ് മാധ്യമങ്ങൾ ചെയ്യുന്നത്.
വയനാടിന്റെ രക്ഷാപ്രവർത്തനത്തിന് എല്ലായിടത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആ പിന്തുണ ചില ആസ്വാരസ്യങ്ങൾ ചിലയിടങ്ങളിൽ ഉണ്ടാക്കി. ഈ അജണ്ടയാകാം ഇപ്പോൾ ഉണ്ടായ വ്യാജവാർത്തയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിനായി മാധ്യമങ്ങളുടെ പ്രവർത്തനം അധഃപതിച്ചു. ഏതു വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്തബാധിതരായ ജനങ്ങളെ പോലും മറന്നു. ആർക്കെതിരെയാണോ വാർത്ത അതിന് മുൻപ് അവരോട് വിശദീകരണം ചോദിക്കണമെന്നത് അടിസ്ഥാന ധർമമാണ്. അത് പോലും മാധ്യമങ്ങള്‍ വിസ്മരിച്ചു.
മെമ്മോറാണ്ടം വഴിയേ കേന്ദ്രത്തോട് ധനസഹായം ആവശ്യപ്പെടാൻ സാധിക്കു. അത് അറിയാത്തവരെല്ല കേരളത്തിലെ മാധ്യമങ്ങൾ. മെമ്മോറാണ്ടത്തിലെ കാര്യങ്ങൾ മനസിലാക്കിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കാനുള്ള സത്യസന്ധത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെമ്മോറാണ്ടം തയാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങൾ വച്ച് വിദഗ്ധർ തയാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതിവച്ചത്. മെമ്മോറാണ്ടത്തിലെ ആക്ച്വൽസ് കണ്ട് ചെലവാക്കിയ പണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്തു.
മെമ്മോറാണ്ടം തയാറാക്കുന്ന സമയത്ത് സര്‍ക്കാരിന്റെ മുന്നില്‍ ചെലവുകളുടെ ബില്ലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയാറാക്കിയത്. ശാസ്ത്രീയമായി മാനദണ്ഡ പ്രകാരമാണ്. പ്രതീക്ഷിക്കുന്ന ചെലവാണ് പറഞ്ഞത്. അതിന് നിയതമായ മാനദണ്ഡങ്ങൾ ഉണ്ട്.
എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർനിർമാണത്തിന് 2,000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.