വർഗീയതയുടെ, അഥവാ ഹിംസയുടെ അത്തരം പുതിയ വേഷംകെട്ടലുകളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ചിലരുടെയെങ്കിലും പൂർവികർ, ബിർളാ ഹൗസിൽനിന്നു രാജ്ഘട്ടിലേക്ക് ഗാന്ധിജിയുടെ ശവമഞ്ചവുമായി നടത്തിയ വിലാപയാത്രയിൽ പങ്കെടുത്ത 10 ലക്ഷം പേരിൽ ഒരാളായിരിക്കാം. ഗാന്ധിനിന്ദ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത തലമുറയോടുള്ള നന്ദികേടുകൂടിയാണ്.
ഇന്ത്യയുടെ ഏറ്റവും മഹാനായ മനുഷ്യനെ ഹിന്ദു വർഗീയവാദി വെടിവച്ചുകൊന്നതിന്റെ തീരാവ്യഥയിൽ നാമിന്നു രക്തസാക്ഷിത്വദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ നെഞ്ചുപിളർന്ന ആ വെടിയൊച്ച 76 സംവത്സരങ്ങൾക്കിപ്പുറവും ഭയപ്പെടുത്തുന്നൊരു പേക്കിനാവായി നിലനിൽക്കുന്നു.
എന്നിട്ടും ഗാന്ധിജി ഇന്ത്യക്കാരന്റെ ഹൃദയസ്പന്ദനമാണ്; സത്യത്തിന്റെയും നീതിയുടെയും അഹിംസയുടെയും കാര്യത്തിൽ ലോകത്തിന്റെതന്നെ മനഃസാക്ഷിയാണ് ഗാന്ധിജി. ഗാന്ധിജിയെ കൊല്ലാം; പക്ഷേ, ഇല്ലാതാക്കാനാവില്ല.
സന്പൂർണനായതുകൊണ്ടോ ആശയങ്ങളോടു വിയോജിപ്പുകൾ ഇല്ലാത്തതിനാലോ അല്ല ഗാന്ധിജിയെ ലോകം ഇത്രമേൽ ആദരിക്കുന്നത്; ഭാഷ, മതം, ജാതി, സംസ്കാരം, വർണവ്യവസ്ഥ തുടങ്ങിയ നൂറായിരം വൈവിധ്യങ്ങളാൽ വേറിട്ടു കിടന്നൊരു ജനതയെ സ്വാതന്ത്ര്യസമരമെന്ന നൂലിൽ കോർത്തിണക്കിയതിനാലാണ്.
മറ്റൊന്ന് വ്യക്തിത്വമാണ്. അഹിംസയെക്കുറിച്ചു പറയാൻ തക്കവിധം സത്യസന്ധനായൊരു മനുഷ്യനായിരുന്നു ഗാന്ധിജി. അക്കാര്യത്തിൽ പലപ്പോഴും അദ്ദേഹം ഒറ്റയാൾ പട്ടാളമായിരുന്നു. അതുകൊണ്ടാണ്, ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്തു ജീവിച്ചിരുന്നെന്നു വരുംതലമുറ വിശ്വസിക്കില്ലെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്.
അതുകൊണ്ടാണ് ഗാന്ധിജിയുടെ ഓർമകൾപോലും ഇല്ലാതാക്കാനും അദ്ദേഹത്തെ അവഹേളിക്കാനും ശ്രമങ്ങൾ തുടരുന്നത്. അതുകൊണ്ടാണ്, 1948 ജനുവരി 30ന് ഡൽഹിയിലെ ബിർളാ ഹൗസിനു മുന്നിൽ ഗാന്ധിഹത്യ നടത്തിയ നാഥുറാം ഗോഡ്സെ എന്ന വർഗീയവാദിയുടെ പിൻമുറക്കാർ ഗാന്ധിജിയുടെ ചിത്രത്തിൽ നിറയൊഴിച്ചു രോഷം പ്രകടിപ്പിക്കുന്നത്.
വർഗീയതയുടെ, അഥവാ ഹിംസയുടെ അത്തരം പുതിയ വേഷംകെട്ടലുകളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ചിലരുടെയെങ്കിലും പൂർവികർ, ബിർളാ ഹൗസിൽനിന്നു രാജ്ഘട്ടിലേക്ക് ഗാന്ധിജിയുടെ ശവമഞ്ചവുമായി നടത്തിയ വിലാപയാത്രയിൽ പങ്കെടുത്ത 10 ലക്ഷം പേരിൽ ഒരാളായിരിക്കാം. ഗാന്ധിനിന്ദ, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത തലമുറയോടുള്ള നന്ദികേടുകൂടിയാണ്.
ഏറ്റവും അടുത്തകാലത്ത് ഗാന്ധിനിന്ദ നടത്തിയത് തമിഴ്നാട് ഗവർണർ ആർ.എൻ. രവിയാണ്. 1942നുശേഷം ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരം അപ്രസക്തമായിരുന്നുവെന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് സുഭാഷ് ചന്ദ്രബോസിന്റെ സൈനിക ചെറുത്തുനിൽപ്പിലൂടെയാണെന്നുമാണ് ഗവർണർ പറഞ്ഞത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിസഹകരണസമരം പരാജയമായിരുന്നെന്നും സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ തമ്മിലടിയാണ് പിന്നീടുണ്ടായതെന്നും മുഹമ്മദലി ജിന്ന വിഭജനാവശ്യം ഉന്നയിച്ചെന്നുമൊക്കെയാണ് അദ്ദേഹം അണ്ണാ യൂണിവേഴ്സിറ്റിയിലെ നേതാജി അനുസ്മരണത്തിൽ എഴുന്നള്ളിച്ച വിവരക്കേട്.
പിന്നീടു നൽകിയ വിശദീകരണത്തിൽ, ഗാന്ധിജിയെ നിന്ദിച്ചില്ലെന്നും താൻ പറഞ്ഞതു വസ്തുതകളാണെന്നുമുള്ള പരസ്പരവിരുദ്ധ ന്യായങ്ങളാണ് അദ്ദേഹം നടത്തിയത്. ആർ.എൻ. രവിക്ക് സ്ഥാപിത താത്പര്യങ്ങളുണ്ടാകാം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ പ്രതിലോമകരമായൊരു നിലപാടു സ്വീകരിച്ചവരുടെ വക്താവായിരിക്കാം അദ്ദേഹം.
പക്ഷേ, ഈവിധം ചരിത്രത്തെ വളച്ചൊടിക്കുന്നത് സ്വാതന്ത്ര്യസമരത്തെയും അതിന്റെ നായകരെയും അപനിർമിക്കുന്ന പ്രക്രിയയുടെ ഭാഗമായി ചിത്രീകരിക്കപ്പെടും. മാത്രമല്ല, സർദാർ പട്ടേലിനെയും മറ്റു പലരെയും എന്നപോലെ സുഭാഷ് ചന്ദ്രബോസിനെയും തട്ടിയെടുത്ത് സ്വാതന്ത്ര്യസമരത്തിൽ തങ്ങൾക്കില്ലാത്തൊരു പൈതൃകം കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്ന കേന്ദ്രങ്ങളുടെ പ്രീതി കാംക്ഷിക്കുന്നുണ്ടാവാം രവി.
മറ്റൊന്ന് ഇന്ത്യ-പാക്കിസ്ഥാൻ വിഭജനവാദമാണ്. അതേക്കുറിച്ച് രവിയുടെ വിശദീകരണമൊന്നും കണ്ടില്ല. മുഹമ്മദലി ജിന്നയ്ക്കു മുന്പു, ദ്വിരാഷ്ട്രവാദം ഉന്നയിച്ചത്, 1937ല് ഗുജറാത്തിലെ അഹമ്മദാബാദിൽ ചേർന്ന ഹിന്ദുമഹാസഭയിൽ വി.ഡി. സവർക്കറാണെന്ന് അദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാകും. രവിക്കു ചരിത്രത്തെ നുണകൊണ്ടു പരിക്കേൽപ്പിക്കാനാവില്ല; ചരിത്രബോധമില്ലാത്ത നിഷ്കളങ്കരായ നിരവധിയാളുകളെ തെറ്റിദ്ധരിപ്പിക്കാനാകും. ആപത്കരമായ ആ രാഷ്ട്രീയമാണു ശ്രദ്ധിക്കേണ്ടത്.
എത്ര നിറയൊഴിച്ചാലും നിന്ദിച്ചാലും ജനങ്ങളുടെ ആത്മാവിൽനിന്നു ഗാന്ധിജിയുടെ വേരറക്കൽ എളുപ്പമല്ല. അഹിംസയുടെ ലോകമെങ്ങുമുള്ള തുരുത്തുകളിൽ അത് വേരുകൾ ഇറക്കിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയിൽ ഡൽഹിയിലെ സ്ഥാനാരോഹണങ്ങളിൽ താത്പര്യമില്ലാതെ, കോൽക്കത്തയിലെ തെരുവുകളിലൂടെ മുഖം മറച്ചു യാത്രചെയ്ത ഗാന്ധിജിയെ തിരിച്ചറിയാൻ അധികാരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കൾക്കു കഴിയില്ല.
ഗാന്ധിജിയുടെ തെറ്റുകളെയും ഗോഡ്സെയുടെ നന്മകളെയും കണ്ടെത്താനുള്ള ഹിംസയുടെ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നുണ്ടെങ്കിൽ അകലം പാലിച്ചുകൊള്ളുക. “ഹേ... റാം” എന്ന ഗാന്ധിജിയുടെ അവസാനവാക്കുകളിൽ ചോര പൊടിഞ്ഞിട്ടുണ്ട്. പക്ഷേ, ദുർബലമെങ്കിലും അത് അഹിംസയാൽ സ്ഫുടം ചെയ്തെടുത്തതാണ്. നമുക്ക് അഹിംസയുടെ ഇന്ത്യ അഥവാ ഗാന്ധിജി മതി.