സിപിഎം മാത്രമല്ല; ഏകാധിപത്യ പ്രവണതയുള്ള ഇന്ത്യയിലെ സകല രാഷ്ട്രീയ പാർട്ടി നേതാക്കളും, നേതാവിനെ ആരാധിക്കുകയും പുകഴ്ത്തുകയുമാണ് തങ്ങളുടെ പണിയെന്നു ധരിച്ചുവശായ അണികളുമെല്ലാം വായിച്ചുപഠിക്കേണ്ടതാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ എംടി എഴുതി വായിച്ച പ്രഭാഷണം.
ഏകാധിപത്യ-സർവാധിപത്യ പ്രവണതയുള്ള അധികാരകേന്ദ്രങ്ങളെക്കുറിച്ച് എം.ടി. വാസുദേവൻനായർ തുറന്നടിച്ചപ്പോൾ അതു കേരള സർക്കാരിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ അല്ലെന്നു ചാടിപ്പറയേണ്ടിവന്നിരിക്കുന്നു സിപിഎമ്മിന്. പാർട്ടിക്കും കാര്യം മനസിലായി! എന്നിട്ടും, ആത്മവിമർശനത്തിനോ തിരുത്തലിനോ സൗകര്യമില്ലെന്നാണെങ്കിൽ അതു പാർട്ടിയുടെ കാര്യം.
പക്ഷേ, എംടിയുടെ വാക്കുകളുടെ അർഥം മനസിലാക്കാൻ മലയാളിക്കു പാർട്ടി ക്ലാസിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പ്രതിപക്ഷവും മാധ്യമങ്ങളും, വ്യക്തിപൂജയ്ക്കു താത്പര്യമില്ലാത്ത ജനങ്ങളുമൊക്കെ പറഞ്ഞതുതന്നെയാണ് എംടി മറ്റൊരു രീതിയിൽ പറഞ്ഞിട്ടുള്ളത്. പക്ഷേ, പറഞ്ഞത് എംടിയാണ്; ആഘാതം കൂടും.
സിപിഎം മാത്രമല്ല; ഏകാധിപത്യ പ്രവണതയുള്ള ഇന്ത്യയിലെ സകല രാഷ്ട്രീയ പാർട്ടി നേതാക്കളും, നേതാവിനെ ആരാധിക്കുകയും പുകഴ്ത്തുകയുമാണ് തങ്ങളുടെ പണിയെന്നു ധരിച്ചുവശായ അണികളുമെല്ലാം വായിച്ചുപഠിക്കേണ്ടതാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ എംടി എഴുതി വായിച്ച പ്രഭാഷണം.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചും അധികാരകേന്ദ്രീകരണത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ആൾക്കൂട്ടം ഉത്തരവാദിത്വമുള്ള സമൂഹമായി കരുത്തും സ്വാതന്ത്ര്യവും ആർജിക്കേണ്ടതിന്റെ ആവശ്യകതയും അതിൽ പറയുന്നു. കമ്യൂണിസ്റ്റ് റഷ്യയിൽ ശിഥിലീകരണം സംഭവിക്കാൻ പോകുന്നുവെന്നു മുന്നറിയിപ്പു നൽകിയ മാർക്സിസ്റ്റ് തത്വചിന്തകനായ വിൽഹെം റീഹിനെയും മാക്സിം ഗോർക്കിയെയും ആന്റൺ ചെക്കോവിനെയും അദ്ദേഹം ഉദ്ധരിച്ചു.
കമ്യൂണിസ്റ്റ് റഷ്യയുടേതുൾപ്പെടെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എംടി പറഞ്ഞതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന നിലപാടാണ് പാർട്ടി ആദ്യമേ സ്വീകരിച്ചത്. എംടിയുടെ വാക്കുകൾ കേട്ട ജനങ്ങളുടെ മനസിൽ ആദ്യമെത്തുന്ന രൂപവും ഭാവവും എന്തായിരിക്കുമെന്ന് പാർട്ടിക്കു മനസിലായതിന്റെ ഫലമാണ് തൊട്ടുപിന്നാലെയുണ്ടായ വിശദീകരണം.
ലോകമെങ്ങും കമ്യൂണിസ്റ്റ് സർക്കാരുകളിലേറെയും മറയില്ലാതെ കൊണ്ടുനടക്കുന്ന ഏകാധിപത്യ-സർവാധിപത്യ പ്രവണതയുടെ ലക്ഷണം സ്വന്തം നാട്ടിൽ കണ്ടാലും മലയാളി തിരിച്ചറിയും.
എംടിയുടെ പ്രഭാഷണം, ജനസേവനത്തിൽ വലിയ തോതിൽ പരാജയപ്പെട്ട കേരളത്തിലെ സർക്കാരിനെയും വിമർശനങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന മുഖ്യമന്ത്രിയെയും കേൾവിക്കാരുടെ ഓർമയിലെത്തിച്ചിട്ടുണ്ട്.
തിന്മകളുടെ സകല ഉത്തരവാദിത്വവും സാറിസ്റ്റ് വാഴ്ചയുടെമേൽ കെട്ടിവച്ച് പൊള്ളയായ പ്രശംസകൾ നൽകിയും നേട്ടങ്ങളെ പെരുപ്പിച്ചു കാണിച്ചും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ ശ്രമിച്ച റഷ്യയെക്കുറിച്ചു കേൾക്കുന്പോൾ, സാന്പത്തികമായി മുച്ചൂടും തകർന്ന സംസ്ഥാനത്തെ രക്ഷിക്കാൻ വഴിയൊന്നും കണ്ടെത്താതെ കേന്ദ്രത്തെ പഴിച്ചുമാത്രം ദിവസങ്ങൾ തള്ളിനീക്കുന്നവരെ ജനം ഓർക്കും. കേന്ദ്രം സംസ്ഥാനത്തോടു ചെയ്ത ദ്രോഹങ്ങൾ കൃത്യമായി പറയുന്ന ധവളപത്രമൊന്നും ഇറക്കാനായിട്ടുമില്ല.
സഹകരണബാങ്കുകളിൽ ഉൾപ്പെടെ ഈ പാർട്ടി നടത്തിയ കൊടിയ അഴിമതികൾ, സംശയകരമായ കരാറുകൾ, സർക്കാർ സ്ഥാപനങ്ങളിൽ നടത്തിയ പിൻവാതിൽ നിയമനങ്ങൾ, പാർട്ടിയുടെ വിദ്യാർഥിസംഘടനാ നേതാക്കൾ നടത്തിയ തട്ടിപ്പുകളും ഗുണ്ടായിസവും, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരേ പോലും ഉയർന്ന ഗുരുതരമായ സാന്പത്തിക ആരോപണങ്ങൾ, ലോകപരാജയങ്ങളെ ന്യായീകരിക്കാൻ മത്സരിക്കുന്ന ആരാധകരായ പാർട്ടി നേതാക്കൾ, വ്യക്തിപൂജയുടെ അറപ്പുളവാക്കുന്ന പ്രശംസാവചസുകൾ, കേന്ദ്രത്തിന്റെ ഫാസിസ്റ്റ് ശൈലിയുള്ള മാധ്യമവിരുദ്ധതയെ വിമർശിക്കുന്ന അതേ നാവുകൊണ്ട് മാധ്യമങ്ങളെ ആട്ടിപ്പുറത്താക്കുന്ന ഇരട്ടത്താപ്പ്, കള്ളക്കേസുകൾ, പ്രതിപക്ഷ സമരങ്ങളോടുള്ള അസഹിഷ്ണുത, സർക്കാർ നൽകേണ്ട പണം കൊടുക്കാത്തതിനാൽ ജീവനൊടുക്കിയ കർഷകർ, വിട്ടുവീഴ്ചയില്ലാത്ത ആർഭാടങ്ങൾ... എവിടെയാണു കേരളം എത്തിയിരിക്കുന്നത്? ആരെന്തു പറഞ്ഞാലും അതു തങ്ങളെക്കുറിച്ചല്ലെന്നു സിപിഎമ്മിനു തോന്നുന്നുണ്ടെങ്കിൽ കിടക്കുന്ന ചെളിക്കുഴിയുടെ ദുർഗന്ധം തിരിച്ചറിയാനാവാത്തവിധം ദുഷിപ്പിനെ അംഗീകരിച്ചെന്നർഥം. നേതൃപൂജകളിൽ അഭിരമിക്കുന്നത് കുറ്റമാണോ രോഗമാണോയെന്നു കാലം തെളിയിക്കട്ടെ.
അധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളാണ് സ്വാതന്ത്ര്യമെന്നു കരുതി അവസരത്തിനനുസരിച്ചു മാത്രം പ്രതികരിക്കുകയും അല്ലാത്തപ്പോൾ നിശബ്ദത പാലിക്കുകയും ചെയ്യുന്ന സകല സാഹിത്യകാരന്മാർക്കും സാംസ്കാരിക ബുദ്ധിജീവികൾക്കും ജാള്യതയുണ്ടാക്കേണ്ടതാണ് എംടിയുടെ ധൈര്യം.
നിമിത്തമല്ലാതെ, ചരിത്രപരമായി ആവശ്യമുള്ള ഭരണകർത്താക്കളെ സൃഷ്ടിക്കാൻ ജ്ഞാനപീഠം ജേതാവിന്റെ വാക്കുകൾക്കു കഴിയട്ടെ. എംടി പറഞ്ഞതിൽ പുതുമയില്ല, കക്ഷി ചേരേണ്ടതില്ലെന്നു പറഞ്ഞ് ഒളിച്ചോടാനുള്ള ശ്രമം പാർട്ടിക്കു നടത്താം. അതേ, കേട്ടുകേട്ടു മടുത്തതിനാൽ പുതുമയുണ്ടാകില്ല. പക്ഷേ, ഉത്തരം കിട്ടുകയോ തിരുത്തുകയോ ചെയ്യുവോളം ഈ വാക്കുകൾ ജീവനോടെയിരിക്കും. കാരണം, കമ്യൂണിസ്റ്റ് സർവാധിപത്യമല്ല ജനാധിപത്യം.