പാവങ്ങൾക്ക് സൗജന്യങ്ങൾ ഗുണപ്രദമാണെങ്കിലും അർഹരല്ലാത്തവർ ഇത്തരം സൗജന്യങ്ങൾ കൈപ്പറ്റുന്നത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, എലിയെ പേടിച്ച് ഇല്ലം ചുടേണ്ടതുണ്ടോയെന്നും ആലോചിക്കണം. അതുപോലെ, ജനവിധിയെ അട്ടിമറിക്കാൻ പ്രാപ്തിയുള്ള മറ്റു ചില ശ്രമങ്ങളും നിർത്തലാക്കിയാൽ മാത്രമേ ജനാധിപത്യത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾ ആത്മാർഥതയുള്ളതാകൂ എന്നും ഓർമിപ്പിക്കട്ടെ.
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കു നൽകുന്ന സൗജന്യങ്ങൾക്കെതിരേ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്, ജനാഭിപ്രായത്തെ സ്വാധീനിക്കുകയും ജനവിധിയെ അട്ടിമറിക്കുകയും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും ചെയ്തേക്കാം.
പാവങ്ങൾക്ക് സൗജന്യങ്ങൾ ഗുണപ്രദമാണെങ്കിലും അർഹരല്ലാത്തവർ ഇത്തരം സൗജന്യങ്ങൾ കൈപ്പറ്റുന്നത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, എലിയെ പേടിച്ച് ഇല്ലം ചുടേണ്ടതുണ്ടോയെന്നും ആലോചിക്കണം. അതുപോലെ, ജനവിധിയെ അട്ടിമറിക്കാൻ പ്രാപ്തിയുള്ള മറ്റു ചില ശ്രമങ്ങളും നിർത്തലാക്കിയാൽ മാത്രമേ ജനാധിപത്യത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്കകൾ ആത്മാർഥതയുള്ളതാകൂ എന്നും ഓർമിപ്പിക്കട്ടെ.
ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സംസ്ഥാനഘടകങ്ങൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ മൗനം പാലിച്ച ബിജെപിയാണ് ഇപ്പോൾ ഇതിനെതിരേ രംഗത്തു വന്നിരിക്കുന്നത്. സൗജന്യങ്ങൾ നിരോധിക്കണമെങ്കിൽ, തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കേന്ദ്രസർക്കാർ മരവിപ്പിക്കുന്ന ഇന്ധനവില വർധന അതുകഴിഞ്ഞാലുടനെ വർധിപ്പിക്കുന്നതും ഈ ഗണത്തിൽ പെടുത്തേണ്ടതല്ലേ?
എന്തുകൊണ്ടാണ് നിസാര സൗജന്യങ്ങൾപോലും വാങ്ങാൻ ആളുകൾ ഇന്നും ക്യൂ നിൽക്കുന്നത്? വെള്ളത്തിനും വൈദ്യുതിക്കും വണ്ടിക്കൂലിക്കുമൊക്കെ കൊടുക്കാൻ പണമുണ്ടായിരുന്നെങ്കിൽ, മെച്ചപ്പെട്ട തൊഴിലും വരുമാനവും ഉണ്ടായിരുന്നെങ്കിൽ ഈ നക്കാപ്പിച്ചയ്ക്കായി ആരെങ്കിലും ക്യൂ നിൽക്കുമായിരുന്നോ?
ദരിദ്രരും സാധാരണക്കാരുമായ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്നതിനെ എതിർക്കുന്നതിനൊപ്പം രാജ്യത്തെ വിരലിലെണ്ണാവുന്ന അതിസന്പന്നർക്ക് നൽകുന്ന കോടാനുകോടി രൂപയുടെ നികുതിയിളവുകളും അവസാനിപ്പിക്കേണ്ടതല്ലേ?
തൊഴിലില്ലായ്മ, ദാരിദ്ര്യം, ഹനിക്കപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യം, വിമർശിക്കുന്ന മാധ്യമങ്ങളോടുള്ള അസഹിഷ്ണുത, പ്രതിപക്ഷത്തെ പുറത്താക്കി നിയമം പാസാക്കുന്ന പാർലമെന്റ്, ആൾക്കൂട്ടക്കൊലപാതകങ്ങൾ, ന്യൂനപക്ഷ പീഡനങ്ങൾ, മണിപ്പുർ കലാപം തുടങ്ങിയ നിരവിധി നീറുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാനുള്ള അവസരങ്ങളെ ഇല്ലാതാക്കുംവിധം തെരഞ്ഞെടുപ്പടുത്തപ്പോൾ മതവികാരത്തെ ആഘോഷമാക്കുന്നതും ജനവിധിയെ സ്വാധീനിക്കില്ലേ?
ഒരു കാര്യം ഉറപ്പാണ്, തെരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനങ്ങൾ മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ അപചയങ്ങളുടെ ഊടുവഴികളിലേക്കു തിരിച്ചുവിട്ടത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ വിമർശനം. പെണ്കുട്ടികളുടെ വിദ്യാഭ്യാസം, സ്കൂൾ ഗതാഗതം തുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാമെങ്കിലും സൗജന്യ കുടിവെള്ളം, സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനത്തിന്റെ ഖജനാവ് ചോർത്തുമെന്നായിരുന്നു വിലയിരുത്തൽ.
സൗജന്യങ്ങൾക്കായി ചെലവഴിക്കുന്ന പണം സാന്പത്തികവളർച്ച കൈവരിക്കാവുന്ന പദ്ധതികൾക്കായി പ്രയോജനപ്പെടുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ വോട്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെതിരേയുള്ള കേന്ദ്രസർക്കാർ നിലപാടിനൊപ്പമാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷനും നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഇതേവിഷയത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതിനിടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും സർക്കാരിനെ പിന്തുണച്ച് എത്തിയിട്ടുണ്ട്.
സമീപകാലത്ത് കോൺഗ്രസും ആം ആദ്മി പാർട്ടിയുമൊക്കെ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും ബിജെപി ഇക്കാര്യത്തിൽ അത്ര സത്യസന്ധത പുലർത്താറില്ല. 450 രൂപ നിരക്കിൽ പാചകവാതകം നൽകുമെന്ന് രാജസ്ഥാനിൽ പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
അതു നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി രാജ്യസഭയിൽ വ്യക്തമാക്കി. മധ്യപ്രദേശിലും വാക്കു പാലിക്കാനായിട്ടില്ലെന്നാണ് വാർത്തകൾ. അതേസമയം, കർണാടകത്തിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ഏതാണ്ടെല്ലാം പാലിച്ചുകഴിഞ്ഞു.
ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. പാവങ്ങൾക്കും സാധാരണക്കാരായ ജനങ്ങൾക്കും സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ എതിർക്കുന്ന ബിജെപിതന്നെയാണ് രാജ്യത്തെ കോർപറേറ്റുകൾക്ക് 2019ൽ 1.84 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയത്. ഇത് ഗുണം ചെയ്തില്ലെന്ന് റിസർവ് ബാങ്കിനുതന്നെ 2020 ഓഗസ്റ്റിൽ പറയേണ്ടിവന്നു.
സൗജന്യങ്ങളെക്കുറിച്ചു ചർച്ചയാവാം. എന്നാൽ, അതു സൗജന്യമോ ഭരിക്കുന്നവരുടെ ഔദാര്യമോ അല്ലെന്നും ജനങ്ങളുടെ നികുതിപ്പണമാണെന്നും ഓർമയുണ്ടാകണം. ഒപ്പം, ബിജെപിയുടെ വാഗ്ദാനലംഘനങ്ങളും അതിസന്പന്നരോടുള്ള സർക്കാരിന്റെ ചങ്ങാത്തവും അവർക്കുള്ള നികുതിയിളവും രാജ്യത്തെ സാധാരണക്കാരുടെ പിന്നാക്കാവസ്ഥയുമൊക്കെ വിസ്മൃതിയിലാകുന്നതും മതാധിഷ്ഠിത രാഷ്ട്രീയം സജീവമായി നിൽക്കുന്നതും ഏതുവിധമാണ് ജനവിധിയെ ബാധിക്കുന്നത് എന്നതും ചർച്ച ചെയ്യപ്പെടണം. അത്രയെങ്കിലും സത്യസന്ധത ആവശ്യമല്ലേ?