വിലയിടിയുന്പോൾ സംഭരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനമുണ്ടെങ്കിൽ ഒരു കൃഷിയും ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്കു വിറ്റ് കർഷകൻ നശിക്കില്ല. നേരിയ ലാഭമെങ്കിലും ലഭിക്കുന്ന താങ്ങുവിലയും ഉറപ്പാക്കണം. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, ചർച്ചയും പ്രസംഗവും പൊള്ളയായ വാഗ്ദാനങ്ങളുമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ല. കർഷകൻ ഗതികേടിലാകുന്പോൾ കൃഷിവകുപ്പ് ഉൾപ്പെടെ സർക്കാരിന്റെ ഒരു സ്ഥാപനത്തെയും പൊടിയിട്ടാൽ കാണില്ല.
വില കുത്തനെ ഇടിഞ്ഞതോടെ കന്നാരയെന്നും കൈതച്ചക്കയെന്നും പ്രാദേശിക വിളിപ്പേരുകളുള്ള പൈനാപ്പിൾ കൃഷിയും കടുത്ത നഷ്ടത്തിലായി. പാഴായ അധ്വാനത്തിന്റെയും മുടക്കുമുതലിന്റെയും കണക്കുപുസ്തകങ്ങൾ മടക്കിവച്ച്, വിളഞ്ഞുപഴുത്ത പൈനാപ്പിൾ കിട്ടുന്ന വിലയ്ക്കു വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് കർഷകർ.
കൃഷിക്കായി വായ്പ നൽകിയ ബാങ്കുകൾ കർഷകർക്കു പിന്നാലേ കൂടിയിട്ടുമുണ്ട്. നവകേരളം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിനിടെ സർക്കാർ ഇതൊന്നുമറിഞ്ഞിട്ടുമില്ല. അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമുണ്ടെന്ന് കർഷകരും കരുതുന്നില്ല.
20 രൂപയെങ്കിലും ഉത്പാദനച്ചെലവുള്ള പൈനാപ്പിൾ കഴിഞ്ഞദിവസം കർഷകർ വിറ്റത് വെറും 16 രൂപയ്ക്കാണ്. കിലോയ്ക്ക് നാലു രൂപ നഷ്ടം. 50,000 ഏക്കർ സ്ഥലത്താണ് സംസ്ഥാനത്ത് പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്നത്. പതിനായിരങ്ങൾ ഇതുകൊണ്ട് ഉപജീവനം നടത്തുന്നുണ്ട്.
അത്രയും കുടുംബങ്ങളിലാണ് നിരാശ പടരുന്നത്. പ്രതിവർഷം 50,000 കോടിയുടെ വരുമാനം ലഭിക്കുന്ന മേഖലയാണ് ഈവിധം അനിശ്ചിതാവസ്ഥയിൽ നഷ്ടത്തിന്റെ വിളവെടുപ്പ് നടത്തുന്നത്. കാർഷികോത്പന്നങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി, കാലാവസ്ഥയിലും വിലയിലുമുള്ള അനിശ്ചിതാവസ്ഥയാണ്.
വിലയിടിയുന്പോൾ സംഭരിക്കാനും സംസ്കരിക്കാനുമുള്ള സംവിധാനമുണ്ടെങ്കിൽ ഒരു കൃഷിയും ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്കു വിറ്റ് കർഷകൻ നശിക്കില്ല. നേരിയ ലാഭമെങ്കിലും ലഭിക്കുന്ന താങ്ങുവിലയും ഉറപ്പാക്കണം. പക്ഷേ, നിർഭാഗ്യമെന്നു പറയട്ടെ, ചർച്ചയും പ്രസംഗവും പൊള്ളയായ വാഗ്ദാനങ്ങളുമല്ലാതെ മറ്റൊന്നും സംസ്ഥാനത്ത് നടക്കുന്നില്ല.
ഇടയ്ക്കിടെ പെയ്ത മഴയും ഉത്പാദനത്തിലുണ്ടായ വർധനയും വടക്കേയിന്ത്യയിലെ അതിശൈത്യവുമൊക്കെ വിലയിടിവിനു കാരണമായി. പൈനാപ്പിളിന് ആവശ്യക്കാർ ഏറെയുള്ള തമിഴ്നാട്ടിലും കർണാടകത്തിലെ ബംഗളൂരുവിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും തിരിച്ചടിയായി.
കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട വില ലഭിച്ചതിനാൽ കൂടുതൽ പേർ കൃഷിയിറക്കുകയും ചെയ്തു. പഴച്ചാർ നിർമാണ കന്പനികൾ കഴിഞ്ഞവർഷം പൈനാപ്പിൾ സംഭരിക്കാനെത്തിയിരുന്നെങ്കിലും ഇത്തവണ മാർക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളത്തുനിന്ന് 6,000 ടൺ പൈനാപ്പിളാണ് പഴച്ചാർ കന്പനികൾ ഏജൻസികൾ വഴി കഴിഞ്ഞ സീസണിൽ ശേഖരിച്ചത്. അവർക്കു വിദേശ ഓർഡറുകൾ കുറഞ്ഞതും മുന്തിരി, ആപ്പിൾ, ഓറഞ്ച് തുടങ്ങിയ മറ്റു പഴങ്ങൾ ഇത്തവണ കൂടുതലായി മാർക്കറ്റിലെത്തിയതും പൈനാപ്പിളിനു ദോഷമായി.
പോണ്ടിച്ചേരി, കൃഷ്ണഗിരി, നാമക്കൽ, പൂന, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കന്പനികൾ മാർക്കറ്റിലെത്തിയാൽ വിലയിൽ വർധനയുണ്ടാകും. ജനുവരി അവസാനത്തോടെ വില കൂടിയേക്കാമെന്ന കണക്കുകൂട്ടലും തെറ്റിയാൽ പൈനാപ്പിൾ കർഷകർ വലിയ ദുരന്തമാകും നേരിടാനിരിക്കുന്നത്.
ഏകദേശം 350 കോടി രൂപയാണ് വിവിധ ബാങ്കുകൾ പൈനാപ്പിൾ കൃഷിക്കായി വായ്പ നൽകിയിരിക്കുന്നത്. കൃഷിക്കെന്തു സംഭവിച്ചാലും കർഷകരുടെ വായ്പയും പലിശയും എഴുതിത്തള്ളാറില്ലല്ലോ.
മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാരെയും മാർക്കറ്റിനെയും മാത്രം ആശ്രയിച്ചുള്ള കൃഷിയാണ് വിലസ്ഥിരതയില്ലാത്തതിന്റെ പ്രധാന കാരണം. പൈനാപ്പിൾ ഉൾപ്പെടെയുള്ളവ കേരളത്തിൽതന്നെ സംഭരിക്കാനും സംസ്കരിക്കാനുമായാൽ കൃഷിയിറക്കുന്പോൾ മുതലുള്ള കർഷകന്റെ ആധിക്ക് അറുതിയാകും.
പൈനാപ്പിളിനെ ലോകോത്തര ബ്രാന്‍ഡാക്കുക, കര്‍ഷകരെ സഹായിക്കുക, വിലസ്ഥിരത ഉറപ്പുവരുത്തുക, സംസ്കരണ പദ്ധതികള്‍ നടപ്പാക്കുക, പുതിയ ഇനങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തുക, രോഗങ്ങളെ പ്രതിരോധിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പൈനാപ്പിൾ മിഷനും കെട്ടുകാഴ്ചയായി.
അതിന് അനുവദിച്ച ഒരു കോടി രൂപ എവിടെ പോയെന്നറിയില്ല. ഏതായാലും കർഷകർക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയ അതിപ്രസരത്താൽ തകർക്കപ്പെട്ട പ്രസ്ഥാനങ്ങളായി പൈനാപ്പിൾ മിഷനും വാഴക്കുളം പൈനാപ്പിൾ കന്പനിയുമൊക്കെ മാറിയെങ്കിൽ ഈ മേഖലയുടെ രക്ഷയ്ക്ക് കേരളത്തിലെ സർക്കാരുകളിൽ പ്രതീക്ഷയർപ്പിക്കാനാവില്ല.
വെജിറ്റബിൾ ആന്‍ഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലൊക്കെ എവിടെയാണ്? കർഷകൻ ഗതികേടിലാകുന്പോൾ കൃഷിവകുപ്പ് ഉൾപ്പെടെ സർക്കാരിന്റെ ഒരു സ്ഥാപനത്തെയും പൊടിയിട്ടാൽ കാണില്ല.
സംഭരണം, സംസ്കരണം, താങ്ങുവില എന്നിവയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്താൽ തീർക്കാവുന്ന പ്രശ്നമേ പൈനാപ്പിൾ കൃഷിയിലുള്ളൂ.
നിലവിൽ 15 രൂപയാണ് പൈനാപ്പിളിന്റെ താങ്ങുവില. ഇത് 25 രൂപയെങ്കിലുമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കേരളത്തിലെ കാർഷികമേഖല ഒന്നൊന്നായി തകർന്നു തരിപ്പണമാകുന്പോൾ എങ്ങനെയാണ് ഒരു സർക്കാരിന് ഈവിധം കാഴ്ചക്കാരായി നിൽക്കാനാവുന്നത്?